ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആണവനിലയങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൂന്നു ദശകങ്ങൾക്കു മുൻപ് ഉണ്ടാക്കിയ ഉഭയകക്ഷി കരാർ പ്രകാരം എല്ലാ വർഷവും ജനുവരി ഒന്നിനു നടക്കാറുള്ള പ്രക്രിയയാണിത്. കരാർ പ്രകാരം ഇരുപക്ഷവും പരസ്പരം ആണവനിലയങ്ങൾ ആക്രമിക്കാൻ പാടുള്ളതല്ല.
1988 ഡിസംബർ ഒപ്പുവച്ച കരാർ പ്രാബല്യത്തിൽ വന്നത് 1991 ജനുവരി 27നാണ്. ഇതു പ്രകാരം ജനുവരി ഒന്നിന് ഇരുരാജ്യങ്ങളും തങ്ങളുടെ ആണവനിലയങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വിവരങ്ങൾ പരസ്പരം അറിയിക്കണം.
ഇന്ത്യ ആദ്യമായി ഇത്തരം വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയത് 1992ലെ പുതുവർഷദിനത്തിലാണ്.